റവന്യു വകുപ്പിന്റെ പേരില്‍ വ്യാജ ഫോണ്‍ കോളുകള്‍; തട്ടിപ്പിനെതിരെ കരുതിയിയിരിക്കാന്‍ അധികൃതരുടെ മുന്നറിയിപ്പ്

ഡബ്ലിന്‍: റവന്യു ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വ്യാജ ഫോണ്‍ സന്ദേശത്തെ കരുതിയിരിക്കാന്‍ റവന്യു വകുപ്പിന്റെ മുന്നറിയിപ്. അയര്‍ലണ്ടില്‍ ആയിരക്കണക്കിന് ഇത്തരം വ്യാജ സന്ദേശങ്ങള്‍ ലഭിച്ചതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പൊതുജന മുന്നറിയിപ്പ് നല്‍കിയത്. നികുതി നിശ്ചിത ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ ക്രിമിനല്‍ കുറ്റത്തിന് കേസ് എടുക്കുമെന്ന ഭീഷണിയും റവന്യു ഉദ്യോഗസ്ഥരായി ചമഞ്ഞു വ്യാജ ഫോണ്‍ ചെയ്യുന്നവര്‍ പറയുന്നുണ്ട്.

ബാങ്ക് അകൗണ്ട്, ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡ് വിവരങ്ങളും ചോദിച്ച് ഫോണ്‍ കോളുകളും ഈ തട്ടിപ്പിന്റെ ഭാഗമാണ്. മലയാളികള്‍ക്കുള്‍പ്പടെ ഇതിനോടകം ഇത്തരത്തില്‍ ഫോണ്‍ കോളുകള്‍ വന്നിട്ടുണ്ട്. നികുതി സംബന്ധമായ റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ സമയമാകുമ്പോള്‍ ഇത്തരത്തില്‍ തട്ടിപ്പ് സംഘങ്ങള്‍ തല പൊക്കാറുണ്ട്. ഫോണിലൂടെയും ഇ-മെയിലിലൂടെയും സ്പാം ആയി പ്രവര്‍ത്തിച്ച് ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തുകയാണ് ഇവരുടെ രീതി. ഫോണിലൂടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തിയെന്ന പേരില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഇരയെ ഫോണിലൂടെ ബന്ധപ്പെടുന്ന പുരുഷനോ സ്ത്രീയോ ആയ ഒരാള്‍ താന്‍ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് സംഭാഷണം ആരംഭിക്കുന്നത്. ഈ വര്‍ഷത്തെ നികുതി രേഖകള്‍ ചോദിച്ചറിയുകയും അടിയന്തരമായി നികുതി അടയ്ക്കണമെന്നും ഇവര്‍ പറയും. തങ്ങളില്‍ വിശ്വാസം വന്നെന്ന് ബോധ്യപ്പെട്ടാല്‍ ഇരയുടെ ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍, ബാങ്ക് അകൗണ്ട്, പിപിഎസ് നമ്പര്‍, തുടങ്ങിയവ മറ്റൊരു ഫോണ്‍ നമ്പറിലേക്ക് അയച്ചു കൊടുക്കാന്‍ ഇവര്‍ ആവശ്യപ്പെടും. നികുതി സേവനങ്ങളെ കുറിച്ച് അജ്ഞതയുള്ളവര്‍ തട്ടിപ്പുകാരുടെ കെണിയില്‍ വീഴുമെന്നുള്ളത് ഉറപ്പ്.

ആളുകളെ പരിഭ്രാന്തരാക്കി വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുന്ന പുതിയ തരം തട്ടിപ്പിന്റെ ഭാഗമാണ് ഇതെന്നു നികുതി വകുപ്പ് പറയുന്നു. നികുതി അടക്കാത്തവരെ തിരഞ്ഞു പിടിച്ചാണ് തട്ടിപ്പു നടത്തുന്നത്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. അജ്ഞാതര്‍ക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയവര്‍ ഉടന്‍ ഇടപാട് നടത്തുന്ന ബാങ്കുമായി ബന്ധപെട്ടു സുരക്ഷാ മുന്‍കരുതലുകള്‍ കൈക്കൊള്ളാന്‍ റവന്യു വകുപ്പ് നിര്‍ദ്ദേശിക്കുന്നു. സൈബര്‍ ഭീകരര്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ മറയാക്കി തട്ടിപ്പ് നടത്തുന്നത് പതിവാക്കിയ സാഹചര്യത്തില്‍ വ്യക്തികള്‍ക്ക് വരുന്ന സന്ദേശങ്ങള്‍ കൃത്യമായി പരിശോധനക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു. കൂടാതെ നിങ്ങളുടെ നികുതി സംബന്ധമായ സംശയങ്ങള്‍ക്കും പരാതികള്‍ക്കുമായി കളക്ടര്‍ ജനറല്‍ ഡിവിഷന്റെ 1890 20 30 70, 01 738 36 63 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരണങ്ങള്‍ക്ക് റെവന്യൂ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: