ഉദ്യോഗാര്‍ത്ഥികളെ ആശങ്കയിലാഴ്ത്തി ഐറിഷ് ആശുപത്രികളില്‍ നിയമന നിരോധനം വരുന്നു; ദീര്‍ഘനാളായി ലീവില്‍ കഴിയുന്ന ജീവനക്കാര്‍ക്കും നിയമന നിരോധനം ബാധകമാകും…

ഡബ്ലിന്‍: ഐറിഷ് ആശുപത്രികളില്‍ നിയമന നിരോധനം നടപ്പാക്കാന്‍ എച്ച്.എസ്.ഇ തയ്യാറെടുക്കുന്നു. ഓവര്‍ ടൈം ജോലികളും ഇതോടൊപ്പം നിര്‍ത്തിവെയ്ക്കും. എച്ച്.എസ്.ഇ വന്‍ സാമ്പത്തിക ബാധ്യതയിലൂടെ കടന്നു പോകുന്നതിനാല്‍ അടുത്ത 3 മാസക്കാലത്തേക്ക് നിയമന നിരോധനം നടപ്പാക്കും.

2018-ല്‍ വന്‍ തോതില്‍ നിയമനം നടത്തിയത് ആരോഗ്യ വകുപ്പിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായി എച്ച്.എസ്.ഇ ചീഫ് ഓപറേഷന്‍സ് ഓഫീസര്‍ ലിം വുഡ് നിയമന നിരോധനം ശിരീകരിച്ചുകൊണ്ടുള്ള അറിയിപ്പ് പുറത്തുവിട്ടു. നിലവില്‍ നിയമന ഉത്തരവ് നേടിയവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ അനുമതി ഉണ്ടാകുമെന്നും ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പുതിയ റിക്രൂട്‌മെന്റ് നടത്തുന്നതിലൂടെ ഉണ്ടാവുന്ന സാമ്പത്തിക ചെലവ് കുറച്ചുകൊണ്ട് വരികയാണ് ആരോഗ്യ വകുപ്പിന്റെ പുതിയ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. എച്ച്.എസ്.ഇ യുടെ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ വന്‍ പ്രതിഷേധമാണ് ഉടലെടുത്തത്. സൗജന്യ ദന്ത സംരക്ഷണ നിയമവും കുട്ടികള്‍ക്ക് വേണ്ടിയുള്ള ജി.പി. കെയര്‍ പദ്ധതിയും പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഏര്‍പ്പെടുത്തിയ നിയമന നിരോധനം ഈ പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതിന് തടസം സൃഷ്ടിക്കുമെന്ന് ലേബര്‍ പാര്‍ട്ടി വക്താവ് അലന്‍ കില്ലി ആരോപിക്കുന്നു.

വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും പാര്‍ട്ടി വക്താവ് ശക്തമായ ഭാഷയില്‍ പ്രതിഷേധം അറിയിച്ചു. സിന്‍ ഫിന്‍ ഗ്രീന്‍ പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരിന്റെ ആരോഗ്യ നയത്തിനെതിരെ രംഗത്ത് എത്തി. നിലവില്‍ ആരോഗ്യ ജീവനക്കാരുടെ കുറവ് വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന ഐറിഷ് ആശുപത്രികളില്‍ നിയമനം നിരോധനം ഏര്‍പ്പെടുത്തുന്നത് വന്‍ പ്ര്യാത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആരോഗ്യ മന്ത്രിയെ അറിയിച്ചു.

രാജ്യത്തെ ഒട്ടുമിക്ക ആശുപത്രികളിലും ബെഡ്ഡ് ലഭിക്കാതെ നൂറുകണക്കിന് ആളുകള്‍ കാത്തിരുപ്പ് തുടരുകയാണ്. എമര്‍ജന്‍സി ഡിപ്പാര്‍ട്‌മെന്റുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ആരോഗ്യ രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് പകരം പുതിയ നിയമനങ്ങള്‍ കൂടി ഇല്ലാതാക്കുന്നത് ആശുപത്രി സംവിധാനങ്ങള്‍ക്ക് കനത്ത വെല്ലുവിളിയാകും.

ദീര്‍ഘനാളായി ലീവില്‍ കഴിയുന്ന ജീവനക്കാര്‍ക്കും നിയമന നിരോധനം ബാധകമാകും. ജൂണ്‍ മാസം വരെയാണ് നിരോധനം തുടരുക. ഓരോ വര്‍ഷവും ആരോഗ്യ മേഖലക്ക് അനുവദിക്കുന്ന ബഡ്ജറ്റ് തുക എച്ച്.എസ്.ഇ ധൂര്‍ത്തടിക്കുകയാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപണം ഉന്നയിച്ചു. എച്ച്.എസ്.ഇ കഴിഞ്ഞ വര്‍ഷം നടത്തിയ നേരിട്ടുള്ള നിയമനങ്ങള്‍ കുറവാണെന്നും എന്നാല്‍ ഏജന്‍സി വഴി വന്‍ തോതില്‍ നിയമനം നടത്തിയെന്നും ശക്തമായ ആരോപണമാണ് ആരോഗ്യ വകുപ്പിന് നേരെ ഉയരുന്നത്. ആരോഗ്യ വകുപ്പിന്റെ പിടിപ്പുകേടാണ് നിയമന നിരോധനത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന് വന്‍ പ്രതിഷേധമാണ് ആളിക്കത്തുന്നത്.

എ എം

Share this news

Leave a Reply

%d bloggers like this: