ഡബ്ലിൻ: അയർലൻഡിൽ രണ്ടുദിവസങ്ങളിലായ് മഞ്ഞു വീഴ്ചയുടെ തോത് വർദ്ധിച്ചു. മഞ്ഞും, ഹിമക്കാറ്റും കൂടിച്ചേർന്ന കാലാവസ്ഥയെത്തുടർന്ന് രാജ്യവ്യാപകമായി യെല്ലോ സ്നോ, ഐസ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഗ്രീൻലാൻഡിൽ നിന്നും വീശിയടിക്കുന്ന ഹിമക്കാറ്റിന്റെ സാന്നിധ്യമാണ് അയർലണ്ടിൽ നിലവിൽ തുടരുന്ന കഠിന ശൈത്യത്തിന് കാരണം. തിങ്കളാഴ്ചവരെ നിലവിലെ കാലാവസ്ഥ തുടരും.
കാവൻ, മോണഗൺ, സ്ലിഗൊ, റോസ്കോമോൺ തുടങ്ങി 6 കൗണ്ടികളിൽ നേരെത്തെ കാലാവസ്ഥമുന്നറിയിപ്പ് നിലവിലുണ്ടായിരുന്നു. ശൈത്യത്തിന്റെ കാഠിന്യം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യപിച്ചതോടെയാണ് രാജ്യവ്യാപകമായി മുന്നറിയിപ് നൽകിയത്. മഞ്ഞു വീഴ്ച ശക്തമായതോടെ ചില കൗണ്ടികളിൽ റോഡ് ഗതാഗതവും തടസപ്പെട്ടു. മോട്ടോറിസ്റ്റുകൾക്ക് മാത്രമായി സുരക്ഷാ നിർദേശവും നൽകിയിട്ടുണ്ട്.
ഈ ആഴ്ച അവസാനിക്കുന്നതോടെ മഞ്ഞിന്റെ കാഠിന്യം കുറയുമെന്നാണ് മെറ്റ് ഏറാൻ പ്രവചനം. എന്നാൽ ധ്രുവക്കറ്റിന്റെ സാനിധ്യം വീണ്ടും അനുഭവപ്പെട്ടാൽ ക്രിസ്മസ് ആഴ്ചകൾ പ്രതിക്ഷിച്ചതിലും കൂടുതൽ തണുത്തുറയാനും സാധ്യതയുണ്ട്. നിലവിലെ കാലാവസ്ഥയിൽ വ്യോമഗതാഗതത്തിന് തടസങ്ങൾ ഇല്ല. ഹിമപാതത്തിൽ തോത് വരും ആഴ്ചകളിൽ വർധിച്ചാൽ ക്രിസ്മസ് സീസണിലെ തിരക്കേറിയ ദിവസങ്ങളിൽ അയർലൻഡിലേക്കും, യു കെയിലേക്കുമുള്ള യാത്രകൾ തടസപ്പെട്ടേക്കാം.
ക്രിസ്സ്മസ്സ് ന്യൂയർ ആഘോഷങ്ങളിലാണ് വിദേശരാജ്യങ്ങളുള്ള ഐറിഷുകാർ കൂടുതലും ജന്മനാട്ടിൽ തിരിച്ചെത്തുന്നത്. തിരക്കേറിയ സീസണിൽ കാലാവസ്ഥ പ്രതികൂലമായി സർവീസുകൾ മുടങ്ങിയാൽ വിമാനകമ്പനികളും കടുത്ത പ്രതിസന്ധി നേരിടും. സ്ഥിരതയില്ലാത്ത കാലാവസ്ഥയെക്കുറിച്ച് യാത്രക്കാർക്കും ആശങ്കകൾ ഏറെയാണ്.