ഡബ്ലിന്‍ അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി ഡോ. ഡെര്‍മോട്ട് ഫാരെലിനെ മാര്‍പാപ്പാ നിയമിച്ചു. ഇന്ന് (ചൊവ്വാഴ്ച) രാവിലെ വത്തിക്കാനില്‍ നിന്നുള്ള ഒരു പ്രസ്താവനയിലാണ് പുതിയ പ്രഖ്യാപനം ഉണ്ടായത്.
ആര്‍ച്ച് ബിഷപ്പ് ഡിയാര്‍മുയിഡ് മാര്‍ട്ടിന്റെ പിന്‍ഗാമിയായായാണ് ഡോ. ഫാരെല്‍ (66) രാജ്യത്തെ ഏറ്റവും വലിയ രൂപതയുടെ ചുമതലയേല്‍ക്കുക. പുതിയ വര്‍ഷാരംഭത്തില്‍ തന്നെ സ്ഥാനകൈമാറ്റംനടക്കുമെന്നാണ് സൂചനകള്‍.
നിലവില്‍ ഓസോറി (കിൽക്കെനി) രൂപതയുടെ മെത്രാനാണ് ഡെര്‍മോട്ട് ഫാരെല്‍.
ഡബ്ലിന്‍ അതിരൂപതയുടെ പാസ്റ്ററല്‍ ഭരണം ഏറ്റെടുക്കുന്നതുവരെ അദ്ദേഹം ഒരു രൂപത ബിഷപ്പിന്റെ എല്ലാ അവകാശങ്ങളും കഴിവുകളും ചുമതലകളും ഉപയോഗിച്ച് ഡബ്ലിന്‍ അതിരൂപതയുടെ അപ്പോസ്‌തോലിക അഡ്മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിക്കും.
1954-ല്‍ കൗണ്ടിവെസ്റ്റ്മീത്തിലെ കാസ്ലെടൗണ്‍-ജിയോഗെഗനിലെ ഗാര്‍ത്തിയിലാണ് ബിഷപ്പ് ഫാരെല്‍ ജനിച്ചത്. 1980-ല്‍ മീത്ത് രൂപതയില്‍ പുരോഹിതനായി അഭിഷിക്തനായി. തുടര്‍ന്ന്റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടി. 1993-ല്‍ മെയ്നൂത്തിലെ സെന്റ് പാട്രിക്‌സ് കോളേജിന്റെ വൈസ് പ്രസിഡന്റായി അദ്ദേഹം നിയമിതനായി. 2007 വരെ ദേശീയ സെമിനാരിയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. 2018-ല്‍ ഒസ്സോറിയിലേക്കുള്ള നിയമനം വരെ അദ്ദേഹം ഈ ചുമതല തുടര്‍ന്നു.
അലയന്‍സ് ഇന്‍ഷുറന്‍സ് ബോര്‍ഡ്, അയര്‍ലണ്ട് നാഷണല്‍ യൂണിവേഴ്‌സിറ്റി, മെയ്നൂത്ത് എന്നിവയുടെ ഭരണസമിതിയംഗമായും, വിവിധ ബോര്‍ഡുകളിലും കമ്മിറ്റികളിലും അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ വെരിറ്റാസിന്റെ ചെയര്‍മാനാണ് നിയുക്ത ആര്‍ച്ച് ബിഷപ്പ്.
(കടപ്പാട്)