തായ്‌ലൻഡിലെ കുട്ടികളുടെ ഡേ കെയർ സെന്ററിലുണ്ടായ വെടിവയ്പിൽ പിഞ്ചുകുട്ടികളടക്കം 34 പേർ കൊല്ലപ്പെട്ടു.വ്യാഴാഴ്ച ഉച്ചയോടെ ഉണ്ടായ അക്രമത്തിൽ മരണപ്പെട്ടവരിൽ 22 പേര്‍ കുട്ടികളാണെന്ന് പോലീസ് വ്യക്തമാക്കി.
മുൻ പൊലീസ് ഉദ്യോഗസ്ഥനാണ് വെടിവെപ്പ് നടത്തിയതെന്നും ഇയാൾ സംഭവത്തിന് ശേഷം സ്വയം വെടിവെച്ച് മരിച്ചെന്നും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ഉച്ചയോടെ തോക്കും കത്തിയുമായി ഇയാൾ ഡേ കെയർ സെന്ററിൽ അതിക്രമിച്ചുകയറിയതായി പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്തു. “കുറഞ്ഞത് 34 പേരെങ്കിലും മരിച്ചെങ്കിലും വിശദാംശങ്ങൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്,” ഡെപ്യൂട്ടി പോലീസ് വക്താവ് ആർച്ചോൺ ക്രെയ്‌റ്റോംഗ് പറഞ്ഞു.വെടിവെപ്പിന്റെ കാരണം വ്യക്തമല്ല.
തായ്‌ലൻഡിൽ തോക്ക് കൈവശം വയ്ക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. എന്നാൽ അമേരിക്കയിലെ പോലെ വെടിവെയ്പ്പ് സംഭവങ്ങൾ സ്ഥിരമായി റിപ്പോർട്ട് ചെയ്യപ്പെടാറില്ല. എന്നാൽ 2020-ൽ ഒരു വസ്‌തു ഇടപാടിലെ തർക്കത്തെ തുടർന്ന് ഒരു സൈനികൻ തോക്കെടുത്തപ്പോൾ കുറഞ്ഞത് 29 പേർ കൊല്ലപ്പെടുകയും 57 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.