45 ദിവസത്തെ ഭരണത്തിന് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു, ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഏറ്റവും കുറഞ്ഞ കാലയളവാണിത്. അധികാരമേറ്റ ശേഷം നടപ്പാക്കിയ സാമ്പത്തിക നയങ്ങള്‍ ബ്രിട്ടനിലെ വിപണികളില്‍ തിരിച്ചടിയാവുകയും, കൺസർവേറ്റീവ് പാർട്ടിയിലടക്കം ഭിന്നിപ്പുണ്ടാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് രാജി പ്രഖ്യാപനവുമായി ലിസ് ട്രസ് രംഗത്തെത്തിയത്.
ജനഹിതം നിറവേറ്റാന്‍ കഴിയുന്നില്ലെന്നും പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതുവരെ സ്ഥാനത്ത് തുടരുമെന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് ലിസ് ട്രസ് പറഞ്ഞു. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ ഒരാഴ്ചയ്ക്കകം തന്നെ പൂര്‍ത്തിയാക്കുമെന്നും ലിസ് ട്രസ് പറഞ്ഞു.
കടുത്ത പോരാട്ടത്തിനൊടുവിൽ ഇന്ത്യൻ വംശജൻ ഋഷി സുനകിനെ പിന്തള്ളിയായിരുന്നു ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ലിസ് ട്രസ് തിരഞ്ഞെടുക്കപ്പെട്ടത്. മാര്‍ഗരറ്റ് താച്ചറിനും, തെരേസ മേക്കും ശേഷം ബ്രിട്ടനില്‍ അധികാരമേറ്റ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായിരുന്നു ലിസ് ട്രസ്.