ഡബ്ലിന്‍: വോട്ടിങ് പ്രായം 18-ല്‍ നിന്നും 16 ആയി കുറക്കാന്‍ മന്ത്രി സഭ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2019-ല്‍ ഇത് സംബന്ധിച്ച റഫറണ്ടത്തിന് സാധ്യതയുണ്ടെന്ന് Amarach നടത്തിയ സര്‍വേഫലം തെളിയിക്കുന്നു. വോട്ടിങ് പ്രായം കുറക്കുന്ന വിഷയത്തില്‍ 2013-ല്‍ തന്നെ ഫൈന്‍ ഗെയില്‍ അനുകൂല നിലപാട് കൈക്കൊണ്ടിരുന്നു.
പ്രസിഡന്‍സില്‍ ഇലക്ഷനില്‍ വോട്ടിങ് പ്രായം 35-ല്‍ നിന്നും 21 ആയി കുറക്കാന്‍ ധാരണ ആയെങ്കിലും എതിര്‍പ്പ് വര്‍ധിച്ചതോടെ നിര്‍ത്തി വെയ്ക്കുകയായിരുന്നു. അയര്‍ലണ്ടില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ സെന്‍സസ് അനുസരിച്ച് 21 വയസ്സ് മുതല്‍ 35 വയസ്സ് വരെയുള്ളവരുടെ ജനസംഖ്യ കഴിഞ്ഞ 2 വര്‍ഷത്തിനിടയില്‍ കുറഞ്ഞു വരികയാണെന്ന് കണ്ടെത്തിയിരുന്നു. ഈ കുറവ് നികത്താന്‍ കൗമാരപ്രായക്കാരെ കൂടി തിരഞ്ഞെടുപ്പുകളുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. ഇതിനെതിരെ ഇന്‍ഡിപെന്‍ഡന്റ്, ഗ്രീന്‍, ലേബര്‍ പാര്‍ട്ടികള്‍ രംഗത്ത് വന്നു.
സര്‍ക്കാര്‍ വോട്ട് ബാങ്ക് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വോട്ടിങ് പ്രായം കുറക്കാന്‍ ശ്രമം നടത്തുന്നുന്നു എന്നാണ് ആരോപണം. തീരുമാനങ്ങള്‍ എടുക്കാന്‍ പക്വമല്ലാത്ത പ്രായത്തില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നത് ശരിയല്ലെന്നും ഈ പാര്‍ട്ടികള്‍ പറയുന്നു. ഫൈന്‍ ഗെയില്‍ വോട്ടിങ് പ്രായം കുറക്കുന്നതിന് അനുകൂല നിലപാട് സ്വീകരിച്ച് എന്നാണ് വാര്‍ത്തകള്‍.
2019 മെയില്‍ ഈ വിഷയം പൊതു വോട്ടിനിട്ട് പാസാക്കാനാണ് സാധ്യത. വിദേശ രാജ്യങ്ങളില്‍ ഉള്ള ഐറിഷുകാര്‍ക്ക് വോട്ടു ചെയ്യാനുള്ള അവകാശം നല്കുന്ന ബില്ലും ഉടന്‍ പാസാക്കിയേക്കും. ഇലക്ഷന് മുന്നില്‍ കണ്ടുള്ള തയ്യാറെടുപ്പുകളാണ് ഇതെന്ന് പൊതുജനാഭിപ്രായം ഉയര്‍ന്നുകഴിഞ്ഞു. നിലവില്‍ ഐറിഷുകാര്‍ക്കിടയില്‍ ഈ അഭിപ്രായത്തോട് പിന്തുണയില്ലെന്ന് മനസിലാക്കിയാണ് റഫറണ്ടം 2019 ലേക്ക് മാറ്റിയതെന്ന് പറയപ്പെടുന്നു.
ശക്തമായ ബോധവല്‍ക്കരണം നടത്തി പൊതുജനാഭിപ്രായം അനുകൂലമാകാനാണ് ഈ നീക്കം. 2018-ല്‍ അയര്‍ലണ്ടില്‍ അബോര്ഷന് വിഷയം ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ പൊതു വോട്ടെടുപ്പ് നടക്കും. അടുത്ത വര്‍ഷം അയര്‍ലണ്ടില്‍ റഫറണ്ടം വര്‍ഷമായിരിക്കും.
ഡികെ