അയർലണ്ടിൽ മതിയായ രേഖകളില്ലാതെ യാത്രക്കാരെ എത്തിച്ചാൽ വിമാനക്കമ്പനിക്ക് തലയൊന്നിന് 5,000 യൂറോ വീതം പിഴ

മതിയായ രേഖകകളില്ലാതെ അയര്‍ലണ്ടിലെത്തുന്ന ആളുകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം മൂന്നില്‍ ഒന്ന് കുറവ് സംഭവിച്ചതായി നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്എന്റീ. രേഖകള്‍ ശരിയായി പരിശോധിക്കാത്ത വിമാനക്കമ്പനികള്‍ക്ക് പിഴ ഇടുന്നതക്കം സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളാണ് വലിയ രീതിയില്‍ ഇത്തരക്കാര്‍ രാജ്യത്ത് എത്തുന്നത് കുറച്ചതെന്ന് മക്എന്റീ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 1.5 മില്യണ്‍ യൂറോയാണ് മതിയായ രേഖകളില്ലാതെയും, തെറ്റായ രേഖകള്‍ ഉപയോഗിച്ചും യാത്ര ചെയ്തവരെ രാജ്യത്ത് എത്തിച്ചതിന്റെ പേരില്‍ വിവിധ വിമാനക്കമ്പനികള്‍ക്ക് പിഴ ചുമത്തിയത്.

അതേസമയം രേഖകളില്ലാതെ യാത്രക്കാര്‍ എത്തുന്ന വിമാനങ്ങളുടെ കമ്പനികള്‍ക്കും വലിയ തുക പിഴ ഇടാന്‍ ഐറിഷ് സര്‍ക്കാര്‍ നീക്കം നടത്തുകയാണെന്ന് മക്എന്റീ പറഞ്ഞു. സര്‍ക്കാര്‍ Dail-ല്‍ അവതരിപ്പിക്കാനിരിക്കുന്ന പുതിയ ബില്‍ പ്രകാരം, രേഖകളില്ലാതെ വിമാനത്തില്‍ രാജ്യത്ത് എത്തുന്ന ഓരോ വ്യക്തിയുടെയും പേരില്‍, അയാള്‍ സഞ്ചരിച്ച വിമാനക്കമ്പനിക്ക് 5,000 യൂറോ വീതം വമ്പന്‍ പിഴയാണ് ചുമത്തുക. നിലവില്‍ 3,000 ആണ് പിഴ.

അനധികൃത കുടിയേറ്റം തടയുന്നതിനായി കൈക്കൊള്ളുന്ന പല നടപടികളില്‍ ഒന്ന് മാത്രമാണ് ഇതെന്ന് വ്യക്തമാക്കിയ മക്എന്റീ, നിയമം ശക്തമാക്കുക വഴി കുടിയേറ്റം നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: